കേരള ഗ്രാമീണ ബാങ്കിൽ ഓഹരി മൂലധന നിക്ഷേപം, ഷെയർ ഉടമകളായ കേന്ദ്രസർക്കാർ, കാനറ ബാങ്ക് എന്നിവർ വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി കേരള സർക്കാരും വർദ്ധിപ്പിക്കും എന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ഗ്രാമീണ ബാങ്കിൻറെ ഓഹരി മൂലധന പര്യാപ്തത അനുപാതം നിലവിൽ 6.7ശതമാനം ആണ്. റിസർവ്വ് ബാങ്ക് നിബന്ധനപ്രകാരം ഒൻപത് ശതമാനം വേണം. ഈ സാഹചര്യത്തിൽ വായ്പ നൽകുന്നതിന് തടസം നേരിടാം. അതിനാൽ കേന്ദ സർക്കാർ 310കോടിയും, കാനറ ബാങ്ക് 214 കോടിയും ആയി മൂല ധന നിക്ഷേപം വർധിപ്പിക്കുമ്പോൾ, കേരള സർക്കാർ 93.01 കോടി ആയി തങ്ങളുടെ മൂലധനം ഉയർത്തും. ഈ വിവരം ബാങ്ക് അധികൃതരെ അറിയിച്ചിട്ടുണ്ട് എന്ന് ടി പി ശ്രീരാമ കൃഷ്ണൻറെ സബ്ബിഷന് മറുപടി ആയി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരു പ്രധാന ബാങ്കായ കേരള ഗ്രാമീണ ബാങ്കിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ – പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
